ഹെപ്പറ്റൈറ്റിസ് ബി
പ്പറ്റൈറ്റിസ് ബി എന്ന അസുഖം അതെ പേരിലുള്ള ഒരു വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. 1963ല്‍ ആണ് ഈ രോഗാണുവിനെ കണ്ടെത്തിയത്. രക്തത്തിലൂടെ പകരുന്നതായി കണ്ടെത്തിയതിനാല്‍ ഇതു മുന്‍കാലങ്ങളില്‍ “സിറം ഹെപ്പറ്റൈറ്റിസ് ” എന്നാണ് അറിയപ്പെട്ടിരുന്നത്. രോഗ ബാധിതരില്‍ ഒരു വലിയ വിഭാഗം ആളുകള്‍, അവര്‍ രോഗവിമുക്തരായാലും, രക്തത്തിലൂടെ രോഗം പരത്തുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണത്തിനാല്‍ ഇത് വളരെ വലിയ ഒരു ആരോഗ്യപ്രശ്നം ആയി കണക്കാക്കപ്പെടുന്നു.
ചരിത്രം
1950കളില്‍ ഡോ. ബാരി ബ്ലംബര്ഗ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്, തന്റെ ജനിതകശാസ്ത്ര പഠനത്തിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ത സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അതിനിടെ, തുടര്‍ച്ചയായി രക്തം സ്വീകരിക്കേണ്ടിവരുന്ന ‘ഹീമോഫീലിയ’ രോഗികളില്‍ ഒരുതരം ഹെപ്പറ്റിറ്റിസ് കാണപ്പെടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു കാരണം ആയ ഒരു വസ്തുവിനെ അദ്ദേഹം ഒരു അസ്ട്രെലിയക്കാരന്റെ രക്തത്തില്‍ നിന്നും വേര്‍തിരിച്ചു. ‘ആസ്ട്രേലിയന്‍ ആന്റിജന്‍’ എന്ന് പേരിട്ട ആ വസ്തു, ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ പുറംചട്ടയിലെ ഒരു പദാര്‍ത്ഥം ആണെന്ന് പില്ക്കാലത്ത് കണ്ടെത്തി. 1967ല്‍ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. പ്രസ്തുത രോഗാണു കരളിലെ അര്‍ബുദത്തിനു കാരണമാകുന്നു എന്നും ഡോ. ബ്ലംബര്ഗ് കണ്ടെത്തി. രണ്ടു വര്‍ഷത്തിനു ശേഷം 1969ല്‍, അദ്ദേഹത്തിന്റെ കീഴില്‍ തന്നെ, ഇതിനെതിരെ ഉള്ള ഒരു വാക്സിനും വികസിപ്പിച്ചു: ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ആദ്യത്തെ വാക്സിന്. തന്റെ കണ്ടെത്തലുകള്‍ക്ക് 1976ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചു.
രോഗവ്യാപ്തി
ലോകത്തില്‍ ഏകദേശം 35-40 കോടി ആളുകള്‍ ഈ രോഗാണു വാഹകരാനെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്. ഓരോ വര്‍ഷവും 7,80,000 പേര് ഈ അസുഖം മൂലം മരണപ്പെടുന്നു.
ഇന്ത്യയിലെ കണക്കെടുത്താല്‍, ജനസംഖ്യയുടെ ഏതാണ്ട് 3.5%, (4 കോടി ആളുകള്‍) ഈ രോഗാണു രക്തത്തില്‍ ഉള്ളവര്‍ ആണ്. ഓരോ വര്‍ഷവും 10ലക്ഷം പേര്‍ക്ക് പുതിയതായി ഈ അസുഖം വരുന്നു. ഹെപ്പറ്റൈറ്റിസ് ബി മൂലം ഭാരതത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം മരണം സംഭവിക്കുന്നു.
കരളിലെ അര്‍ബുദം മൂലം ഉള്ള മരണങ്ങളില്‍ 60-80% സംഭവിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബി മൂലമാണ്.
രോഗകാരണം
ഹെപ്പറ്റൈറ്റിസ് ബി ഒരു DNA വൈറസ് ആണ്. അത് രക്തതിലൂടെയും മറ്റു ശരീര സ്രവങ്ങളിലൂടെയും പകരുന്നു.
രോഗബാധ ഉണ്ടാവുന്ന സാഹചര്യങ്ങള്‍:
- ആരോഗ്യകേന്ദ്രങ്ങളില്‍ രക്തവുമായി അടുത്ത പ്രവര്തിക്കുന്നവര്; ഡോക്ടര്‍, നേഴ്സ്, ലാബ് പ്രവര്‍ത്തകര്‍, മുറിവ് വച്ച് കെട്ടുന്നവര്‍, മുതലായവര്‍.
- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
- അണുവിമുക്തമാക്കാതെയുള്ള സൂചി, സിറിഞ്ച് എന്നിവയുടെ ഉപയോഗം.
- മയക്കുമാരുന്ന് ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവയ്ക്കുമ്പോള്‍
- അണുവിമുക്തമാക്കാതെയുള്ള പച്ചകുത്തല്‍.
- രോഗബാധിതയായ മാതാവില്‍ നിന്നും കുഞ്ഞിലേക്ക്.
രക്തം പറ്റിയ സൂചിയില്‍ നിന്നും പകരാനുള്ള സാധ്യത, HIV യുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെപ്പറ്റൈറ്റിസ് ബിക്ക് വളരെ അധികം ആണ്. സൂചി കൊണ്ടുള്ള ഒറ്റ മുറിവില്‍ നിന്നും HIV പകരാനുള്ള സാധ്യത 0.3% ആണെന്നിരിക്കെ, ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് അത് 6-30% ആണ്.
വായു, ജലം, ഭക്ഷണം, സാധാരണ ഇടപഴകല്‍, കീടങ്ങള്‍, എന്നിവയിലൂടെ ഈ അസുഖം പകരില്ല.
രോഗലക്ഷണങ്ങള്‍
അണുബാധ ഉണ്ടായ ശേഷം 1-6 മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. വിശപ്പില്ലായ്മ, ഛര്‍ദ്ദി, ശരീരവേദന, പനി, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ക്രമേണ മഞ്ഞപ്പിത്തം കണ്ടുതുടങ്ങുന്നു: മൂത്രത്തിന്, കണ്ണുകള്‍ക്ക്, മറ്റു ശരീരഭാഗങ്ങള്‍ക്ക് ഒക്കെ മഞ്ഞ നിറം ആകുന്നു. രോഗത്തിന്റെ ഒരു അവസ്ഥയില്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാം.
6 മുതല്‍ 8 ആഴ്ച കൊണ്ട് 95-99% പേരില്‍ അസുഖം പൂര്‍ണമായി മാറുന്നു. എന്നാല്‍ 1% രോഗികളില്‍ അസുഖം വളരെ അധികം മൂര്ചിച്ചു, മരണം വരെ സംഭവിക്കാവുന്ന, acute liver failure എന്ന സ്ഥിതി ഉണ്ടാവുന്നു. അവരില്‍, കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയും, തന്മൂലം രക്തം കട്ടപിടിക്കാതിരിക്കല്‍, രക്തത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച് അത് തലച്ചോറിനെ ബാധിക്കുക, എന്നിവ ഉണ്ടാവുന്നു. ഈ സ്ഥിതിയില്‍ മരണ സാധ്യത 30% ആണ്.
ചുരുക്കം ചില രോഗികളില്‍, അസുഖം പൂര്‍ണമായി മാറാതെ, വളരെ നാള് നീണ്ടു നില്ക്കുന്ന ഒരു സ്ഥിതി ഉണ്ടാകുന്നു (chronic hepatitis). ഒരു വയസ്സിനു താഴെയുള്ള രോഗികളില്‍ 90%, ഒന്ന് മുതല്‍ അഞ്ചു വയസ്സ് വരെ 50%, മുതിര്‍ന്നവരില്‍ 5%ഇല് താഴെ, എന്നിങ്ങനെയാണ് ഇതിനുള്ള സാധ്യത. ഈ സ്ഥിതി കുറെ നാള് കഴിയുമ്പോള്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. കരള്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു ചികിത്സയും ഫലപ്രദമല്ല, ഈ ഘട്ടത്തില്‍. സിറോസിസ് വരുന്ന രോഗികളില്‍ ചിലര്‍ക്കാണ് കരളിലെ അര്‍ബുദം ഉണ്ടാകുന്നത്.
രോഗനിര്‍ണ്ണയം
രക്തത്തിലെ ബിലിറൂബിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ് ഇതൊരു ഹെപ്പറ്റൈറ്റിസിലും കൂടുതല്‍ ആയിരിക്കും. കരളിനു ബിലിരൂബിനെ പുറന്തള്ളാനുള്ള കഴിവ് നശിക്കുന്നതാണ് ഇതിനു കാരണം. രോഗബാധ കരള്‍ കോശങ്ങളെ നശിപ്പിക്കുന്നതിനാല്‍, കോശങ്ങളിലെ ട്രാന്‍സ് അമിനേസ് എന്ന എന്‍സൈമുകള്‍ അധികമായി രക്തത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. ഇവയുടെ (SGOT, SGPT) അളവ് രോഗത്തിന്റെ ആദ്യകാലങ്ങളില്‍ ഉയര്‍ന്നിരിക്കും.
ഇതുകൂടാതെ, ബി ടൈപ്പ് ഹെപ്പറ്റൈറ്റിസ് ആണെന്ന് തീര്‍ച്ചപ്പെടുത്താന്‍ ചില രക്തപരോശോധനകളുണ്ട്.
- HBsAg: ഹെപ്പറ്റൈറ്റിസ് ബി സര്‍ഫസ് ആന്റിജന്‍; വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന്റെ ആദ്യ അടയാളം; 1-2 മാസത്തിനുള്ളില്‍ കാണപ്പെടുന്നു.
- Anti HBc അന്ടിബോഡി: ഹെപ്പറ്റൈറ്റിസ് ബി കോര്‍ അന്ടിബോഡി നിര്‍ണ്ണയം; HBsAg പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്നു.
- Anti HBs അന്ടിബോഡി: വാക്സിനിലൂടെയോ, രോഗമുക്തിയിലൂടെയോ പ്രതിരോധശേഷി കൈവരിച്ചവരില്‍ കാണപ്പെടുന്നു.
- HBeAg: HBsAg പ്രത്യക്ഷപ്പെട്ടതിനു ശേഷം ചില രോഗികളില്‍ മാത്രം കണ്ടുവരുന്ന ഈ പദാര്‍ത്ഥം, രക്തത്തില്‍ വൈറസിന്റെ ആധിക്യം ചൂണ്ടിക്കാണിക്കുന്നു. തന്മൂലം, HBeAg ഉള്ള രോഗികളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്.
Carrier stage എന്ന അവസ്ഥയിലുള്ള ചില രോഗികളുണ്ട്. അവരുടെ ശരീരത്തില്‍ അസുഖലക്ഷണങ്ങള്‍ എല്ലാം മാറിയാലും HBsAg രക്തത്തില്‍ നിലനില്ക്കുന്നു (ആറുമാസത്തില്‍ കൂടുതല്‍). യാതൊരു രോഗലക്ഷണവും കാണിക്കാത്ത ഇവര്‍ പക്ഷെ, രോഗം പരത്താന്‍ കഴിയുന്നവരാണ്.
ചികിത്സ:
പൊതുവായി ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സ ഇതൊരു മഞ്ഞപ്പിത്തത്തെയും പോലെ ആണ്. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ചികിത്സ മാറുന്നു. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതി (fulminant hepatic failure) ആയാല്‍ കരള്‍ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ രോഗിയെ രക്ഷിക്കാന്‍ സാധ്യതയുള്ളൂ.
എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ലാമിവുടിന്‍, അടെഫോവിര്, റെനോഫോവിര്, എന്നീ മരുന്നുകളും, ചില ഇന്റെര്ഫെരോണുകളും ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ആണെന്ന് തീര്ച്ചയായാല് സാധാരണ കാണുന്ന ഒരു പ്രവണതയാണ് ഉടനെ പച്ചമരുന്നോ, അതുപോലുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങളെ ആശ്രയിക്കുക എന്നത്. മേല്‍ സൂചിപ്പിച്ചപോലെ, ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന രോഗികളില്‍ ഒരു വലിയ ശതമാനം തനിയെ രോഗമുക്തി നേടുന്നു. ഇത്തരക്കാരില്‍ രോഗം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ (ക്ഷീണം, ഛർദ്ദി മലബന്ധം, ചൊറിച്ചില്‍ മുതലായവ ) കുറയ്ക്കാന്‍ ഉള്ള ചികിത്സാ മാര്‍ഗങ്ങള്‍ മാത്രം മതിയാവും. അതാണ് ആധുനിക ചികിത്സാ ശാസ്ത്രം പറയുന്നതും. ഇവരുടെ ചികിത്സയില്‍ പച്ചമരുന്ന് ഉപയോഗം പ്രത്യേകിച്ച് ഗുണം ചെയ്യുന്നതായി തെളിവില്ല. സ്റ്റിറോയിഡ് പോലുള്ള പദാര്‍ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ താല്‍ക്കാലിക രോഗശാന്തി ലഭിച്ചേക്കാമെങ്കിലും , അവ അധികകാലത്തേക്കും അധികമാത്രയിലും ഉപയോഗിക്കുന്നതിന്റെ ഫലങ്ങള്‍ ഭീകരവും മാരകവും ആണ് . ഇതൊരു രോഗിക്കും, ഹെപ്പറ്റൈറ്റിസ് ചികിത്സയുടെ ഒപ്പം ആവശ്യം ചെയ്യേണ്ട ഒരു കാര്യം, രോഗം മൂര്ച്ചിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനകള്‍ ആണ്. ചുരുക്കം ചിലരില്‍ മാത്രമേ ഈ സ്ഥിതി വരികയുള്ളു എങ്കിലും, നേരത്തെ കണ്ടുപിടിച്ചു ചികില്‍സിച്ചില്ലെങ്കില്‍ ഫലം മോശമാകാനിടയുണ്ട്. ഇതര ചികില്സാമാര്ഗങ്ങള് തേടുന്നവര്‍ പലപ്പോഴും അവ 100% സുരക്ഷിതവും ഫലപ്രദവും ആണെന്ന ഉറച്ച വിശ്വാസത്തില്‍, ഇത്തരം പരിശോധനകളെ അവഗണിക്കുകയും, തല്‍ഫലമായി രോഗസ്ഥിതി മൂർച്ഛിക്കുന്നത് അറിയാന്‍ വൈകുകയും ചെയ്യുന്നു. ഇതിനാല്‍, ഹെപ്പറ്റൈറ്റിസ് ചികിത്സയില്‍ മറ്റു സമ്പ്രദായങ്ങളെ ആശ്രയിക്കുന്നത് കഴിവതും ഉപേക്ഷിക്കുക. അങ്ങനെ ചെയ്യുകയാനെങ്ങില് തന്നെ, അത് ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടുകൂടെ മാത്രം.
പ്രതിരോധമാര്‍ഗം:
ചികിത്സ ബുദ്ധിമുട്ടാണെങ്കിലും, ഈ അസുഖത്തെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമായ വാക്സിന് നിലവിലുണ്ട്. 1981ല്‍ വികസിപ്പിച്ച ഈ വാക്സിന്, 1991 മുതല്‍ പൊതുജനങ്ങളില്‍ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഭാരതത്തിലെ പ്രതിരോധകുത്തിവയ്പ് പരിപാടിയില്‍ 2002 മുതല്‍ ആണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. 2011 മുതല്‍ ഇത് രാജ്യവ്യാപകമായി കൊടുത്തു വരുന്നു.
കേരളത്തില്‍, 2011 മുതല്‍ ഹെപ്പറ്റൈറ്റിസ് ബിയോടൊപ്പം, ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ, ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ, എന്നിവയുടെ ഒരൊറ്റ സംയോജിത വാക്സിനാണ് (Pentavalent vaccine) ഉപയോഗിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വക്സിന്റെ സാധാരണ മുറ താഴെ പറയുന്നു:
ജനിച്ചയുടന്‍(24 മണിക്കൂറിനുള്ളില്‍): ഹെപ്പറ്റിറ്റിസ് ബി വാക്സിന്.
6 ആഴ്ച: പെന്റാവാലന്റ് വാക്സിന്- 1
10 ആഴ്ച: പെന്റാവാലന്റ് വാക്സിന്- 2
14 ആഴ്ച: പെന്റാവാലന്റ് വാക്സിന്- 3
കുത്തിവയ്പ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്ക്, “0 മാസം-1 മാസം-6 മാസം” എന്ന കാലയളവില്‍ ഇതേ വാക്സിന് ഇരട്ടി ഡോസില്‍ കൊടുക്കാവുന്നതാണ്. ജോലിസംബന്ധമായി രകതവുമായി കൂടുതല്‍ ഇടപെടേണ്ട ഡോക്ടര്‍, നേഴ്സ്, ലാബ് ജോലിക്കാര്‍, എന്നിവര്‍ ഇത് എടുക്കുന്നു.
രോഗമുള്ള മാതാവിന് പിറക്കുന്ന കുഞ്ഞിന്, ജനനത്തിന് 24 മനിക്കൊരിനുള്ളില്, വാക്സിനു പുറമേ, ഈ രോഗത്തെ ചെറുക്കാനുള്ള ‘ഇമ്മ്യുണോഗ്ലോബുലിന്’ കൂടെ നല്‍കണം. അതുപോലെ തന്നെ, ഏതെങ്കിലും കാരണത്താല്‍ രോഗബാധയ്ക്ക് സാധ്യത ഉണ്ടായാലും (രോഗിയുടെ രക്തവുമായി സമ്പര്‍ക്കം, രോഗിയുമായി ലൈംഗികബന്ധം, മുതലായവ) ഈ ‘ഇമ്മ്യുണോഗ്ലോബുലിന്’ നല്‍കേണ്ടി വരും. 3 മുതല്‍ 6 മാസം വരെ രോഗത്തെ ചെറുക്കാന്‍ ഇതിനു സാധിക്കും. ഈ സമയത്തിനുള്ളില്‍ ശരീരം വക്സിനുമായി പ്രവര്‍ത്തിച്ച് അതിന്റെ സ്വന്തം പ്രതിരോധശേഷി നേടുന്നു.
അവലംബം:
- Nelson Textbook of Pediatrics; 20th
- Harrison’s Principles of Internal Medicine; 19th
- IAP Textbook of Pediatrics, Fifth edition.
- IAP Guidebook on Immunization 2013-2014.
- https://en.wikipedia.org/wiki/Baruch_Samuel_Blumberg
- http://www.ncbi.nlm.nih.gov/pmc/articles/PMC1398036/
- http://www.cdc.gov/oralhealth/infectioncontrol/faq/bloodborne_exposures.htm
- http://ncdc.gov.in/writereaddata/linkimages/NewsLtr0103_20146480274026.pdf
- https://en.wikipedia.org/wiki/Hepatitis_B
